മണ്ണാർക്കാട്:- വള്ളുവനാട്ടിലെ പൂരപ്പൊലിമയിൽ മാറ്റ് കുറക്കാതെ മണ്ണാർക്കാട് പൂരം ഭക്ത മനസ്സുകളിൽ സ്ഥാനം പിടിച്ചു. മണ്ണും ആറും കാടും ചേർന്നുകിടക്കുന്ന ചരിത്രമുറങ്ങുന്ന മണ്ണ്.
ഐതിഹ്യമുറങ്ങുന്ന കുന്തിപ്പുഴയും പാത്രക്കടവും മണ്ണാർക്കാടിന് സ്വന്തം. ടിപ്പുസുൽത്താൻ്റെ ആക്രമണം കൊണ്ടും മാപ്പിളലഹളയുടെ ഓർമ്മകൾകൊണ്ടും ചരിത്ര പ്രധാനമുള്ള നാട്.
വേനൽക്കാലം! വേലകളുടെയും പൂരങ്ങളുടെയും കാലം.
മണ്ണാർക്കാട് പൂരം, പരിയാനമ്പറ്റ പൂരം, ചിനക്കത്തൂർ പൂരം, അങ്ങാടിപ്പുറം പൂരം എന്നിങ്ങനെ പൂരങ്ങൾ നിരവധി. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം വേറെയും !
കുന്തിപ്പുഴയുടെ ഐതിഹ്യമുറങ്ങുന്ന തീരത്ത് സ്ഥിതിചെയ്യുന്ന, അരകുർശ്ശി കാവിലാണ് പേരുകേട്ട "മണ്ണാർക്കാട് പൂരം" നടക്കാറുള്ളത്. ദ്രാവിഡ സംസ്കാരത്തിൻറെ ഓർമകളായി നിലനിൽക്കുന്ന കാവുകളിൽ ഏറെ പ്രശസ്തി അണ്ണൂറ് വർഷത്തിലേറെക്കാലമായ് നിലകൊള്ളുന്ന അരകുർശ്ശി കാവിനു തന്നെയാണ്.
സൈരന്ധ്രി താഴ്വരയിലൂടെ നിറഞ്ഞൊഴുകിയെത്തുന്ന 'കുന്തിപ്പുഴ', അരകുർശ്ശി ഭഗവതിയെയും തൊട്ടു തലോടുന്നു.
വള്ളുവനാട്ടിലെ പൂരങ്ങളിൽ പ്രസിദ്ധമാണ് മണ്ണാർക്കാട് പൂരം. (ഇന്നത്തെ മണ്ണാർക്കാട് താലൂക്ക്, ഒറ്റപ്പാലം താലൂക്ക്, പെരിന്തൽമണ്ണ താലൂക്ക്, പൊന്നാനി താലൂക്കിലെ ചില ഭൂപ്രദേശങ്ങൾ എന്നിവ ചേർന്നതായിരുന്നു പഴയ വള്ളുവനാട് താലൂക്ക്.)കുംഭമാസത്തിലാണ് പൂരം നടക്കാറുള്ളത്.
മഹാ ക്ഷേത്രങ്ങൾക്ക് ചുറ്റും വിശാലമായ പറമ്പ് ഒഴിഞ്ഞു കിടന്നിരുന്ന കാലമോർക്കുക. പൂരത്തിൻ്റെ എഴുന്നള്ളിപ്പ് ഈ പറമ്പിലേക്കായിരുന്നു. 'പൂരപ്പറമ്പ്', എന്നതായിരുന്നു ഈ സ്ഥലത്തിൻറെ പേര്.
ക്ഷേത്ര പരിസരങ്ങളിലായി ധാരാളം അരയാലുകളും, അവയ്ക്ക് ചുറ്റും നിരവധി മരങ്ങളും ആൽത്തറകളും അന്നുണ്ടായിരുന്നു. പൂര നാളുകളിൽ ഈ ആൽത്തറകളിൽ കാണികളുടെ ദാഹശമനാർത്ഥം മോരുവെള്ളം, ശർക്കരവെള്ളം തുടങ്ങിയവ സൗജന്യമായി നൽകുന്നത് പതിവാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ച് ജലസമൃദ്ധമായ കുളങ്ങളും സർവ്വസാധാരണമായിരുന്നു. 'ബിംബംമുക്കൽ' എന്നൊരു ചടങ്ങ് ക്ഷേത്രങ്ങൾ തുടർന്നു പോന്നിരുന്നു. പുഴകൾ ഇല്ലാതിരുന്ന ഇടങ്ങളിൽ പ്രസ്തുത ചടങ്ങ് നിർവഹിച്ചിരുന്നത് കുളങ്ങളിലാണ്.
മണ്ണാർക്കാട് മുതൽ വടക്ക്-കിഴക്ക് അട്ടപ്പാടി മലപ്രദേശങ്ങളോളം നീണ്ടുകിടക്കുന്ന ഭൂവിഭാഗങ്ങളുടെ അധിപനായിരുന്നു 'മൂപ്പിൽനായർ'. വള്ളുവകോനാതിരിയുടെ പടത്തലവന്മാരിൽ പ്രമുഖമായ താവഴിയായിരുന്നത്രേ മൂപ്പിൽനായർ. കുന്നത്താട്ട് മാടമ്പി മൂപ്പിൽനായർ എന്നതായിരുന്നു ഇവരുടെ സ്ഥാനപ്പേര്. തറവാട്ടിലെ മുതിർന്ന കാരണവരെ മൂപ്പിൽനായരെനും, തൊട്ടുതാഴെയുള്ള ആളെ ഇളയനായരെന്നും വിളിക്കപ്പെട്ടു. ഗതകാലത്ത് കൊല്ലിനും, കൊലയ്ക്കും കുലാധികാരമുണ്ടായിരുന്നവരാണ് മൂപ്പിൽ നായന്മാർ. ബ്രിട്ടീഷ് സാമ്രാജ്യം ഈ ഭരണാധികാരികൾക്ക് എല്ലാവിധ ഭരണസൗകര്യങ്ങളും അനുവദിക്കപ്പെടുകയും ചെയ്തിരുന്നു.
ഏഴു ദിവസം തുടർച്ചയായ പൂരം, എട്ടാംദിവസം ചെട്ടിവേല .ഇതാണ് പൂര സമ്പ്രദായം. പൂരദിവസം പകൽ 'കഞ്ഞിപാർച്ച' എന്നൊരു ചടങ്ങുണ്ട്. അട്ടപ്പാടി മലനിരകളിൽനിന്ന് കൂട്ടത്തോടെ പൂരം കാണാൻ ഇറങ്ങുന്ന ആദിവാസി സമൂഹത്തിന് ഭക്ഷണം നൽകുക എന്നതായിരുന്നു പാർച്ചയുടെ ഉദ്ദേശം. തികച്ചും പട്ടിണി കാലമായതിനാൽ ആദിവാസികൾ മാത്രമല്ല, ധാരാളം നാട്ടുകാരും കഞ്ഞി പാർച്ചയിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഇന്നും ഈ ചടങ്ങ് ഏറെ പ്രധാന്യത്തോടെ നിലനിൽക്കുന്നു.
പണ്ടത്തെ പൂരത്തിന് ആഴ്ചകൾക്കു മുൻപ് വാണിജ്യാവശ്യാർത്ഥം പൂരപ്പറമ്പിൽ ഷെഡ്ഡുകൾ കെട്ടി ആളുകൾ സ്വന്തമാക്കും. ഇവിടെയാണ് കച്ചവടം നടക്കുന്നത്. പഴയകാലത്ത് 'പൊരിഞ്ഞ' കച്ചവടമായിരുന്നു. പൊരി, മുറുക്ക്, ഹലുവ, ഈന്തപ്പഴം, പലതരം മിഠായികൾ, കളിക്കോപ്പുകൾ എന്നിങ്ങനെ ധാരാളമിനങ്ങൾ ലഭിക്കണമെങ്കിൽ പഴയകാലത്ത് പൂരപ്പറമ്പ് തന്നെ ശരണം.
കർണാടകയിൽ നിന്നെത്തുന്ന 'കൽച്ചട്ടി' മണ്ണാർക്കാട് പൂരത്തിൻ്റെ ഒരു പ്രത്യേകതയായിരുന്നു. കൽച്ചട്ടികൾ വാങ്ങാനായി പൂരപ്പറമ്പിൽ പോയിരുന്നവർ അന്ന് ധാരാളം.
ഇന്നീവക സാധനങ്ങളെല്ലാം ഏതു ഗ്രാമങ്ങളിലും കിട്ടും. 'ഉപ്പുതൊട്ട് കർപ്പൂരം വരെ' എന്ന പഴഞ്ചൻ ശൈലിപോൽ. പൂരങ്ങളുടെ പെരുമയും ഗരിമയും പഴമയായി. ഇന്ന് പൂരങ്ങൾ സാർവ്വത്രികമായി. പഴയകാലത്തെ പൂരത്തിൻ്റെ ആവശ്യമോ ആവേശമോ ആളുകളിൽ ഇന്നില്ല. അടുത്തകാലത്തായി ഈ സമ്പ്രദായത്തിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. മധ്യവയസ്കരേക്കാൾ യുവാക്കളാണ് പൂരത്തിനും വേലയ്ക്കും വേണ്ടി വെയിൽ കൊള്ളുന്നത്. എങ്കിലും ജനം എല്ലാ വർഷവും പൂരത്തിന് ആവേശത്തോടെ എല്ലാവരും ഒത്തുകൂടും. ഭക്തിയാൽ, വിരസത മാറ്റാൻ, സ്വാതന്ത്ര്യം ആസ്വദിക്കാൻ, സുഹൃത്ത് ബന്ധങ്ങൾ പുതുക്കാൻ, ഇങ്ങനെ പല പല കാരണങ്ങൾക്കായി.
വിദൂര ദേശങ്ങളിൽ ജോലിചെയ്യുന്നവർക്ക് പൂരം പോലുളള പ്രാദേശിക-ഉത്സവങ്ങൾ, ദേശീയോത്സവങ്ങൾ എന്നിവ ഗൃഹാതുരത്വമാണ്. അതിനാൽതന്നെ മറ്റെല്ലാ തിരക്കുകൾക്കിടയിലും ഇത്തരം ഉത്സവങ്ങൾക്ക് അവരുടെ സാന്നിദ്ധ്യം പതിവാണ്. 'വേല നാളെ ജഗത്തിൽനിന്ന് ഉത്സവ വേള' എന്ന ചിന്താഗതിയോടെ വന്നെത്തുന്ന ഇവരാണ് പൂരത്തെ ജനകീയോത്സവമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്. ഓരോ നാളുകൾ കഴിയുത്തോറും അവരുടെ മനസ്സ് വേദനാ-നിർഭരമാവും. പൂരവും പൂരകാഴ്ചകളും കഴിഞ്ഞ്, അവധിയും തീർന്ന്, അവർ സ്വന്തം ജോലി സ്ഥലങ്ങളിലേക്ക് മടക്കുന്നത് പ്രതീക്ഷാനിർഭരമായ മനസ്സോടെയാകും : 'ഇനിയടുത്ത കൊല്ലത്തെ പൂരത്തിന് !'